ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറ്റകൃത്യങ്ങൾക്കെതിരെയും മയക്കുമരുന്നുകൾക്കെതിരെയും പടപൊരുതുന്ന പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നാണക്കേടിന്റെ ഒരു കഥ കൂടി പുറത്തുവന്നു. പോലീസ് സേനയുടെ മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഉയർന്ന പോലീസ് ഓഫീസർ ജൂലിയൻ ബെന്നറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഡ്യൂട്ടിക്ക് പുറത്തുള്ള സമയത്ത് അദ്ദേഹം സ്ഥിരമായി എൽ എസ് ഡിയും മാജിക് മഷ്റൂം പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥൻ കഞ്ചാവും സ്ഥിരമായി വലിച്ചിരുന്നു.


മെറ്റ് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങളെ തുടർന്ന് 2021 ജൂലൈയിൽ മുഴുവൻ ശമ്പളവും നൽകി ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന നേഴ്സായ ഷീല ഗോമസിന്റെ വെളിപ്പെടുത്തലാണ് നടപടികളെടുക്കാൻ നിർണായകമായത്. രാവിലെയും പ്രഭാതഭക്ഷണത്തിനു മുമ്പും ജോലിയുടെ ഇടവേളകളിലും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഷീല ഗോമസ് ട്രൈബ്യൂണലിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.


ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് പ്രത്യേകിച്ച് മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് സേനയുടെ നയരൂപീകരണം നടത്തിയ ആൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ കടുത്ത നാണക്കേടാണ് മെട്രോ പോലീസിന് വരുത്തിവെച്ചത്. സ്ത്രീകൾക്കെതിരെ പോലീസ് സേനയുടെ ഭാഗമായവർ നടത്തിയ അതിക്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സേനയ്ക്ക് എതിരെ വൻ പൊതുജന രോഷം ഉയർന്നു വരുന്നതിന് കാരണമായിരുന്നു . 2017 – 21 കാലഘട്ടത്തിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ബെനറ്റ് മയക്കുമരുന്ന് ഉപയോഗത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരണം നടത്താനുള്ള പദ്ധതികൾക്ക് മാർഗ്ഗനിർദേശം തയ്യാറാക്കിയത്. ഇതുകൂടാതെ 2010 ജൂണിനും 2012 ഫെബ്രുവരിയ്ക്കും ഇടയിൽ 90 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളുടെ ഹിയറിംഗ് നടത്തുന്നതിനുള്ള മേൽനോട്ടവും ബെന്നറ്റിനായിരുന്നു.