ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പണപ്പെരുപ്പം ഒരു വർഷത്തിനിടെ ആദ്യമായി 9 ശതമാനത്തിൽ താഴെ വന്നതിന്റെ ആശ്വാസത്തിലാണ് യുകെ മലയാളികൾ . കൺസ്യൂമർ പ്രൈസ് ഇൻഡക്സും പണപ്പെരുപ്പവും മാർച്ചിലെ 10.1 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.7 ശതമാനം ആയി കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. പല സാമ്പത്തിക വിദഗ്ധന്മാരും 8.5 ശതമാനത്തിൽ താഴെ പണപ്പെരുപ്പ നിരക്ക് എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഏപ്രിലിലെ കൂടിയ പണപ്പെരുപ്പത്തിൽ നിന്ന് 2 ശതമാനം എങ്കിലും കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വച്ചിരുന്നത്.


പണപ്പെരുപ്പം നിലവിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞു എന്നതിന്റെ അർത്ഥം ഉപഭോക്ത സാധനങ്ങളുടെ വിലയിൽ കുറവുണ്ടായി എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ രണ്ടു വർഷമായി ശരാശരി ഒരു കുടുംബത്തിന് 5,455 പൗണ്ട് ഉയർന്ന പണപ്പെരുപ്പം മൂലം നഷ്ടമായതായാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ അതിൻറെ പ്രതിഫലനം ശരിയായ രീതിയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റായ പോള ബെജാറാനോ കാർബോ പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . പണപെരുപ്പത്തിന് അനുപാതികമായ ശമ്പള വർദ്ധനവിനായി ഒട്ടേറെ സമരപരമ്പരകളാണ് രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്. ബ്രെക്സിറ്റും, റഷ്യ ഉക്രൈൻ യുദ്ധവുമെല്ലാവുമാണ് ബ്രിട്ടന്റെ പണപെരുപ്പ നിരക്ക് ഉയർന്നതിന്റെ മൂല കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്