ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവന വിപണിയിൽ ജൂലൈ മാസത്തിൽ വിലവർധനവ് ഏതാണ്ട് നിലച്ചതായി ലോയ്ഡ്സ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് പുറത്തു വന്നു. ജൂലൈയിൽ ഒരു വീടിന്റെ ശരാശരി വില 2,99,253 പൗണ്ടായി ആണ് രേഖപ്പെടുത്തിയത്. ജൂണിനെ അപേക്ഷിച്ച് 143 പൗണ്ടിന്റെ നേരിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ വിലവർധനവ് വെറും 0.1 ശതമാനമായി ചുരുങ്ങിയതും 2023 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വളർച്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകളും വാങ്ങുന്നവരുടെ സാമ്പത്തിക സമ്മർദങ്ങളും വിപണിയെ ബാധിക്കുന്നതായി ലോയ്ഡ്സ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് മേഖലയിലെ അനിശ്ചിതത്വം മൂലം പണപ്പെരുപ്പ ആശങ്കകൾ വർധിച്ചതും മോർട്ട്ഗേജ് നിരക്കുകൾ ഉയരാൻ കാരണമായി. ഇതോടെ പുതിയ വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും താങ്ങാനാവുന്ന സാഹചര്യം കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നോർത്തേൺ അയർലൻഡിലാണ് ഏറ്റവും കൂടുതൽ വിലവർധനവ് രേഖപ്പെടുത്തിയത്. അവിടെ വീടുകളുടെ വില ഒരു വർഷത്തിനിടെ 7.4 ശതമാനം ഉയർന്നു. സ്കോട്‍ ലൻഡിലും വെയിൽസിലും വളർച്ച തുടരുമ്പോൾ, ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും വിലയിൽ ഇടിവുണ്ടായി. ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിൽ സർക്കാർ നിക്ഷേപങ്ങളും തൊഴിൽസാധ്യതകളും വർധിക്കുമെന്ന പ്രതീക്ഷ വിപണിക്ക് പിന്തുണ നൽകുന്നതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിലയിരുത്തി.











Leave a Reply