കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്നു രാവിലെ ചിങ്ങവനം പൊലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.

നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അരിയിച്ചത്. ജസ്റ്റിനെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് ആദ്യം വിവരം അറിയിച്ചു. ഇതിനു പിന്നാലെ, ഉച്ചയോടെ ഇ മെയിലും ലഭിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം വിഷയത്തിൽ ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.