ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മലയാളികളെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു 2022 മാർച്ച് 5-ാം തീയതി ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ വച്ച് ഒരു മലയാളി പെൺകുട്ടിക്ക് കുത്തേറ്റത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംമ്പർ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഇപ്പോൾ വിചാരണ പൂർത്തിയായി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. 16 വർഷം തടവു ശിക്ഷയാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതുസ്ഥലത്ത് ആയുധം കൈവച്ചതിന് 12 മാസം തടവ് ശിഷ വേറെയും അനുഭവിക്കണം.

ഇരയാക്കപ്പെട്ട മലയാളി യുവതിയും ഇയാളും പഠന സമയത്ത് ഹൈദരാബാദിൽ വച്ചാണ് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത് . പിന്നീട് ഇവർ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തി. എന്നാൽ യുകെയിൽ വച്ച് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പെൺകുട്ടി ഇയാളിൽനിന്ന് അകന്നതാണ് ക്രൂരകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.

പ്രതി ആക്രമണത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. യുകെയിൽ വച്ച് കൊലപാതകം നടത്തുന്ന വിദേശിക്ക് എന്ത് സംഭവിക്കും, എങ്ങനെ പെട്ടെന്ന് ഒരാളെ കൊല്ലാം തുടങ്ങി ഇയാൾ ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ ഇനി യുവതിയുമായി നേരിൽ കാണുന്നതിൽ നിന്നും കോടതി ആജീവനാന്തകാലം ഇയാളെ വിലക്കിയിട്ടുണ്ട്.