ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടതെന്ന് മുഖ്യമന്ത്രിയോട് ആം ആദ്മി പാര്‍ട്ടി. വികസനമെന്നാല്‍ കുറെ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ആവശ്യത്തിന് ഭൂമിയില്‍ എന്തും ചെയ്യാന്‍ ഉള്ള അധികാരമാണ്. അതിനു വേണ്ടി ജനങ്ങളെ ഏത് അര്‍ഥത്തിലും അട്ടിയോടിക്കുകയും അതിന് തടസം നില്‍ക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കുകയും അവരെ തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കുന്നതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയം? നന്ദിഗ്രാമും സിംഗൂരും പോലുള്ള ദുരനുഭവങ്ങള്‍ ഇനിയും സിപിഐഎം ഓര്‍ക്കുന്നില്ല എന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവില്‍ ഉണ്ടായ അതിഭീകരമായ പോലീസ് മര്‍ദ്ദനത്തിന്റെ നേര്‍ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. കേരളത്തിന് എന്തെങ്കിലും അവശ്യമുള്ളതാണ് എന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയാത്ത കൊച്ചി മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ തങ്ങളുടെ വീടുനടുത്തുകൂടി, സ്‌കൂളിനടുത്തുകൂടി, ആശുപത്രിക്കടുത്തുകൂടി ദേവാലയത്തിനടുത്തു കടന്നുപോകുമ്പോള്‍ തങ്ങളുടെ ജീവന് എന്ത് സുരക്ഷ എന്ന് ചോദിക്കുന്ന ജനങ്ങളെ ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും നേരിട്ട് കേരളത്തില്‍ വികസനം കൊണ്ടുവരാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പുതുവൈപ്പില്‍ ഇത് പോലെ നടത്തിയ സമരം ജനങ്ങള്‍ പരാജയപ്പെടുത്തിയത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാവും. ദേശീയപാത വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ആയുധം പ്രയോഗിക്കും എന്ന ഭീഷണി ഒരിടതുപക്ഷ സര്‍ക്കാരിനു ചേര്‍ന്നതാണോ എന്നാലോചിക്കുക. ഈ പൈപ്പ് ലൈന്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടല്ല എന്ന് അതിന്റെ അധികൃതര്‍ക്ക് പോലും അറിയാം. 1963ലെ ഒരു നിയമം മാത്രം വച്ച് കൊണ്ട്, ഇപ്പോഴും അതിനേക്കാള്‍ എത്രയോ മടങ്ങ് അപകടകരമായ പൈപ്പുകള്‍ ഇടുന്നതിന്റെ സാധുത ഒരു പ്രാവശ്യം എങ്കിലും സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ.

കേവലം 24 കിലോമീറ്റര്‍ ദൂരെ മാത്രം വാല്‍വുകള്‍ ഇട്ട് അതിനു കീഴെ വരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയാവുന്ന ഒരു പ്രവര്‍ത്തനം നടത്തി അതിനു ജനങ്ങള്‍ സമ്മതിക്കണം എന്ന് പറഞ്ഞാല്‍ സര്‍വസാക്ഷരരായ കേരളത്തിലെ ജനങ്ങള്‍ അതിനു അനുമതി നല്‍കും എന്ന് താങ്കള്‍ എങ്ങനെയാണ് കരുതിയത്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം ലാത്തിയും ജലപീരങ്കിയും മര്‍ദ്ദനവും ആണെങ്കില്‍ അത് കേരളത്തിന് അപമാനമാണ്. ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്ത് ഈ രാജ്യത്ത് വികസനം കൊണ്ട് വരാം എന്ന് മോഡി സര്‍ക്കാരിനെ പോലെ തന്നെ ആണ് പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. ആം ആദ്മി പാര്‍ടി ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.