എവിബിപി മാര്‍ച്ചിന് കേരളത്തിലെത്തിയ ബിജെപി വിദ്യാര്‍ത്ഥി സംഘടനയായ എവിബിപിയുടെ അംഗങ്ങള്‍ മധ്യപ്രദേശില്‍നിന്ന് ഇവിടെവരെ എത്തിയത് ടിക്കറ്റില്ലാതെ. ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലാണ് എബിവിപിക്കാരുടെ ഈ അതിക്രമം അരങ്ങേറിയത്. എവിബിപിയുടെ റാലിക്ക് വന്നതാണ് ഇവിടെയേ ഇരിക്കൂ എന്ന അവകാശ വാദവും ഇവര്‍ ഉയര്‍ത്തി. എഴുപതോളം എവിബിപിക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

ആരും മൂക്കത്ത് വിരല്‍ വച്ചുപോകുന്ന മണ്ടത്തരങ്ങളുമായി ബിജെപിയുടെ കുട്ടിക്കൂട്ടം കേരളത്തില്‍.മറ്റ് യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ ഇവര്‍ സമ്മതിച്ചില്ല. കമ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ ബുക്ക് ചെയ്തതാണ് എന്നായിരുന്നു വാദം. യാത്രക്കാര്‍ കയറാതിരിക്കാന്‍ ഇവര്‍ വാതിലുകള്‍ അകത്തുനിന്ന് പൂട്ടി. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. ബുക്ക് ചെയ്ത സീറ്റുകളാണ് എന്ന് അവകാശവാദം ഉന്നയിച്ചപ്പോള്‍ ടിക്കറ്റ് കാണിക്കാനും യാത്രക്കാര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ടിക്കറ്റ് കാണിക്കാനും ഇവര്‍ക്ക് സാധിച്ചില്ല. കണ്ണൂരില്‍നിന്ന് കയറിയ യാത്രക്കാരാണ് കൂടുതല്‍ വലഞ്ഞത്.

ഇതോടെ യാത്രക്കാര്‍ വലിയ ബഹളമുണ്ടാക്കി. റെയില്‍വേ പൊലീസും എവിബിപി പ്രവര്‍ത്തകരെ ചോദ്യം ചെയ്തു. എന്നാല്‍ പറഞ്ഞ മണ്ടത്തരത്തില്‍നിന്ന് ഒരടി പിന്നോട്ട് പോകാന്‍ എവിബിപി പ്രവര്‍ത്തകര്‍ തയാറായില്ല. വലിയ ബഹളമുണ്ടാക്കിയ യാത്രക്കാര്‍ ഈ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുമെന്ന ഘട്ടംവരെയെത്തി കാര്യങ്ങള്‍. ഇതോടെ ടിക്കറ്റില്ലാതെ യാത്രചെയ്ത് എത്തിയ പതിനഞ്ചുപേരെ വേഗം പിടികൂടി പിഴ ചുമത്തി റെയില്‍വേ പൊലീസ് സംഭവം കൂടുതല്‍ വഷളാകാതെ കാത്തു.

എന്നാല്‍ ട്രെയിനില്‍വച്ച് കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങളെ വെറുടെ വിടാന്‍ തയാറാകാത്ത ആര്‍പിഎഫ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരും എവിബിപി പ്രവര്‍ത്തകരുമായി വാക്‌പോര് ഉണ്ടായതിനേത്തുടര്‍ന്ന് അരമണിക്കൂറാണ് ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടത്. കൂടുതല്‍ സമയം പോകാതിരിക്കാന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടുതല്‍ റെയില്‍വേ ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി പരിശോധിച്ചു. ഉദ്യോഗസ്ഥര്‍ ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.

എവിബിപിയുടെ ചലോ കേരള എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് അംഗങ്ങളെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ടിക്കറ്റ് പോലും എടുത്തുകൊടുക്കാതെയാണ് ട്രെയിനില്‍ കയറ്റിവിട്ടതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും ഇതോടെ ട്രെയിനില്‍ കയറാന്‍ ടിക്കറ്റ് എടുക്കണമെന്ന വസ്തുത മനസിലാക്കാന്‍ എവിബിപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചെന്ന് കരുതാം.

നേരത്തെ ബിജെപിയുടെ ജനരക്ഷാ യാത്ര എന്നുപേരായ കുമ്മനം രാജശേഖരന്റെ കാല്‍നടയാത്രയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജയ് ജയ് സിപിഎം എന്ന് മുദ്രാവാക്യം വിളിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചെ ഗുവേരയുടെ ചിത്രമിട്ട ടി ഷര്‍ട്ടുകള്‍ ധരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. റാലി കാണാനെത്തിയവരിലും സോഷ്യല്‍ മീഡിയയിലും വലിയ നാണക്കേടാണ് ഈ സംഭവം ബിജെപിക്ക് നേടിക്കൊടുത്തത്.

നാളെകഴിഞ്ഞ് തിരുവനന്തപുരത്താണ് എവിബിപിയുടെ ചലോ കേരളാ മാര്‍ച്ച്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒറീസ, ബീഹാര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ കേരളത്തിലെത്തും. എന്നാല്‍ ഇങ്ങനെ വരുന്നവര്‍ ടിക്കറ്റ് എടുത്താകുമോ യാത്രചെയ്യുക എന്ന് പ്രത്യേകം പരിശോധിക്കേണ്ടത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും തലവേദനയാകുമെന്നുറപ്പ്.

കടപ്പാട്: മീഡിയ വൺ ന്യൂസ്