പ്രണയത്തിൽനിന്നു പിൻമാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത്.

ആസിഡ് ആക്രമണത്തിൽ അരുൺ കുമാറിനെ പ്രതിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.

ഇരുവരും 2 വർഷം മുൻപ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു.

അടുത്ത നാളിലാണ് അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത്. തുടർന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിർന്നതെന്നു പൊലീസ് പറഞ്ഞു. മുരിക്കാശേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

മകൾ മരിച്ച ദു:ഖം വിട്ടെങ്കിലും മുൻപേയുളള അടുപ്പകാരൻ്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസികാവസ്ഥയിൽ. കയ്യിലുള്ളതെല്ലാം മാറ്റിയശേഷം കറിവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മാനസിക വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലും. എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനുള്ള അവസാനവട്ട നീക്കം പാളിയപ്പോൾ മനസ്സിൽ നുരപൊങ്ങിയത് പ്രതികാരാഗ്നി.

പിന്നെ എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ കൃത്യമായ ആസൂത്രണവും ആക്രമണവും. കഴിഞ്ഞ 16-ന് ഇരുമ്പുപാലത്തെ പള്ളിമുറ്റത്ത് വച്ച് തിരുവനന്തപുരം പൂജപ്പുര അർച്ചനാ ഭവനിൽ അരുൺകുമാറിൻ്റെ മുഖത്ത് അടുപ്പക്കാരിയായിരുന്ന ഇരുമ്പുപാലം പടിക്കപ്പം പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷ് എന്ന 36 വയസ്സുകാരി ആസിഡ് കഴിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് നാട്ടുകാർ പങ്കുവയ്ക്കുന്ന വികാരമാണ് ഇത്. മുരുകാശേരി പൂമാംങ്കണ്ടം വെട്ടി മലയിൽ സന്തോഷിൻ്റെ ഭാര്യയാണ് ഷീബ.

സന്തോഷ് പെയ്ൻ്ററാണ്. ഈ ദമ്പതികൾക്ക് രണ്ടു മക്കളാണ്. മകൻ പ്ലസ്ടു വിദ്യാർഥിയാണ്. 13 കാരിയായ മകൾ നാലുമാസം മുൻപാണ് മരണപ്പെട്ടത്.വീട്ടിൽ സ്വയം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മകളുടെ മരണത്തിനു ശേഷം വീണ്ടും തിരുവനന്തപുരത്തെ ജോലിസ്ഥലത്തേക്ക് പോയ ഷീബ രണ്ടാഴ്ച മുൻപ് ഭർത്താവിൻ്റെ മാതാവ് മരണപ്പെട്ടപ്പോൾ നാട്ടിൽ എത്തിയതാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്ന പതിവുണ്ടായിരുന്ന ഷീബ ഇത്തവണ കൂടുതൽ ദിവസം നാട്ടിൽ തങ്ങിയതും എന്തോ മനസിൽ കണ്ടിട്ടായിരുന്നു എന്നാണ് പൊതുവെയുള്ള അനുമാനം ആക്രമണത്തിനു ശേഷം യാതൊരു വെപ്രാളവും പ്രകടിപ്പിക്കാതെ സാവധാനം പള്ളിമുറ്റത്തു നിന്നും നടന്നു നീങ്ങുന്ന ഷീബയെയാണ് സിസിടിവി ദൃശ്യത്തിൽ കാണുന്നത്.

ഉറച്ച മനസ്സോടെയാണ് ഇവർ കൃത്യം ചെയ്തത് എന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത്രയും ക്രൂരമായി അരുണിനോട് ഷീബ പെരുമാറണമെങ്കിൽ, പുറത്തുവന്നതിനപ്പുറം ഇവർ തമ്മിൽ പകയ്ക്ക് കാരണമായ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരിക്കാം എന്ന് കരുതുന്നവരും കുറവല്ല.

ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വർഷമായി തങ്ങൾ സൗഹൃദത്തിലായിരുന്നു എന്നാണ് ഷീബ പോലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. അരുണിൻ്റെ മുഖത്തേക്ക് ഒഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേക്ക് തെറിച്ചു വീണു. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഷീബയുടെ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ നഷ്ടപരിഹാരം എന്ന നിലയിൽ രണ്ടു ലക്ഷത്തിൽ പരം രൂപ നൽകണമെന്ന് ഷിബ അരുണിനോട് ആവശ്യപ്പെട്ടതായ വിവരവും പുറത്തുവന്നിരുന്നു.

തെളിവെടുപ്പിനായി ഷീബയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അടിമാലി സി ഐ അറിയിച്ചു. അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെ കൊണ്ട് നാലു ലക്ഷം രൂപയുടെ ചിട്ടി ചേർന്നിരുന്നുവെന്നും, ഇത് വിളിച്ചു കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇത് സംബന്ധിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും, ഒരു ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അരുൺ തന്നെ കെട്ടിയിട്ടു മർദ്ദിച്ചെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തിയതാണ് വിവരം.

കാമുകനായ അരുണിന് നേരെ ആസിഡ് ഒഴിച്ച ശേഷം ഷീബ നേരെ പോയത് ഭർത്താവിൻ്റെ വീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടി തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്ത് വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞി വെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്.തുടർന്ന ആർക്കും സംശയം തോന്നാതെ 5 ദിവസത്തോളം ഷീബ ഭർത്താവിൻ്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.

അതേസമയം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ അരുണിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് തിരുവനന്തപുരത്തെത്തി അരുണിൻ്റെ മൊഴിയെടുത്തു.തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിനുശേഷമാണ് ഭർത്താവിൻ്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. ഷീബ സംഭവശേഷം നേരെ പോയത് ഭർത്താവിൻ്റെ വീട്ടിലേക്കായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചത് മൂലം ഷീബയ്ക്കും പരിക്കേറ്റിരുന്നു.