ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിസൈലാക്രമണത്തിനു ചുക്കാന്‍ പിടച്ചത് മലയാളി ഉദ്യോഗസ്ഥന്‍. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.