ലണ്ടന്‍: വിമാനത്താവളങ്ങളുടെ പരിസരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം സ്വന്തമാക്കാവുന്ന ബിസിനസുകളിലൊന്നാണ് പാര്‍ക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ്. അവധി ആഘോഷങ്ങള്‍ക്കും മറ്റുമായി ആഴ്ച്ചകളോ മാസങ്ങളോ ഇതര സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് അത്യാവശ്യ ഘടകമാണ്. എന്നാല്‍ ഈ മേഖലയിലും വവലിയ തട്ടിപ്പുകള്‍ നടക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കിയതില്‍ നിന്നും വിപരീതമായ വാഹനങ്ങള്‍ ചെളിക്കുണ്ടില്‍ പാര്‍ക്ക് ചെയ്ത നടത്തിപ്പുകാരന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അസദ് മാലിക്ക് എന്ന നടത്തിപ്പുകാരന്റെ പേരിലാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വിമാനയാത്രക്കാര്‍ സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കുന്നുവെന്ന് കാണിച്ച് മാലിക്കിന്റെ സ്ഥാപനം വിവിധ സ്ഥലങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് നൂറിലധികം പേര്‍ പാര്‍ക്കിംഗിനായി മാലിക്കിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മാലിക്ക് പരസ്യത്തില്‍ നല്‍കിയ പ്രദേശമായിരുന്നില്ല യഥാര്‍ത്ഥ പാര്‍ക്കിംഗിനായി ഒരുക്കിയിരുന്നതെന്നാണ് ആരോപണം. ചെളിക്കുണ്ടിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. അവധി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയ പലരും മാലിക്കിന് നേരെ പരാതിയുമായി എത്തി. പലരുടെയും വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഏതാണ്ട് ഒരു മില്യണ്‍ പൗണ്ട് തട്ടിപ്പിലൂടെ മാലിക്ക് സ്വന്തമാക്കിയതായിട്ടാണ് കോടതിയില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കാറുകള്‍ക്കുണ്ടായി തകരാറ്, വ്യാജ പരസ്യം നല്‍കല്‍ തുടങ്ങി 6ഓളം ചാര്‍ജുകളാണ് മാലിക്കിന് നേരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. മാലിക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് ഏരിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെളിക്കുണ്ടില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ പിന്നീട് വാദം തുടരും.