ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിലെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകളുടെ പരാജയം ദേശിയ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ. തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ഇ-ഗേറ്റുകളുടെ തകരാർ മൂലം രാജ്യാതിർത്തികളിൽ ദീർഘ നേരം ജനങ്ങൾക്ക് കാത്തിരിക്കേണ്ടതായി വരുന്നു. നിലവിൽ സോഫ്റ്റ് വെയറിൻെറ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ ജീവനക്കാർ നേരിട്ടാണ് യാത്രക്കാരെ പരിശോധിക്കുന്നത് . ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ നടത്തിയ പ്രസ്‌താവനയിൽ പ്രശ്നം പരിഹരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.

2019 നു ശേഷമുള്ള ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇ-ഗേറ്റുകൾ താത്കാലികമായി നിർത്തി വച്ചതിനാൽ യുകെ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പാസ്സ്പോർട്ടുകൾ പരിശോധിക്കുന്നത്. യാത്രക്കാരുടെ നീണ്ട ക്യൂകൾ എത്രയും പെട്ടെന്ന് കുറയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് ഇവർ. അതിനാൽ ഈ തിരക്കിനിടയിൽ ഇവർക്ക് പല കാര്യങ്ങളും വിട്ടുപോയേക്കാം. ഇത് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിപ്പ് നൽകി. ഇ-ഗേറ്റ് സംവിധാനത്തിന് ഇനിയും തകരാർ സംഭവിച്ചേക്കാം എന്ന് പിസി ഏജൻസിയിലെ യാത്രാ വിദഗ്ധനായ പോൾ ചാൾസ് പറഞ്ഞു.