ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനു നേരെ ആക്രമണം. പാര്‍ട്ടി ഓഫിസിനു നേരെ കല്ലെറിഞ്ഞ നാലംഗ സംഘം ഓഫിസിനു മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഓഫിസ് എന്നെഴുതി വച്ചു. ബോര്‍ഡില്‍ പോസ്റ്ററുകളും പതിപ്പിച്ചു. തുടര്‍ന്ന് ഓടിപ്പോകാന്‍ ശ്രമിച്ച സംഘത്തെ ഓഫിസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയും പൊലീസിനു കൈമാറുകയും ചെയ്തു.
ആംആദ്മി എന്നെഴുതിയ തൊപ്പി വച്ചാണ് നാലംഗ സംഘം എത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫിസിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൊലീസ് നടപടിക്കെതിരെ ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് അക്രമമെന്നാണ് സൂചന.

അതേസമയം, ഓഫിസ് ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ഗാന്ധിജിയെ വധിച്ചവരുടെ പിന്മുറക്കാരാണ് ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നത്. ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സിപിഎമ്മിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.