ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിരയെയാണ് ഇന്ന് രാവിലെ കാണാതായത്. രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്.

അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്. പരീക്ഷാ പേടിയെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന ആതിരയെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ്‌വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളിലോ സുഹൃത്തുക്കളുടെ വീട്ടിലോ എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി കാണാതായ വിവരം പ്രചരിപ്പിച്ചു.

വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോള്‍ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.