ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടീഷ് ഗവൺമെൻറിന് പാളിച്ച ഉണ്ടായതായുള്ള പൊതുജനങ്ങളുടെ അഭിപ്രായം മൂലം ബോറിസ് ജോൺസൻെറ ജനപ്രീതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ഇത് കൂടാതെ ഒമിക്രോൺ വേരിയന്റിൻെറ പകർച്ചാഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ പ്ലാൻ ബി നിയന്ത്രണങ്ങളുടെ പേരിൽ ബോറിസ് ജോൺസൺ ഗവൺമെന്റിന് സ്വന്തം പാർട്ടിയിൽ നിന്നും എംപിമാരിൽനിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് ഉണ്ടായ സർവ്വേ പ്രകാരം ബോറിസ് ജോൺസൻെറ ജനപ്രീതി വളരെയധികം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അസുഖമുണ്ടെങ്കിൽ ജോലിയിൽ നിന്ന് അവധിയെടുക്കാം എന്ന തീരുമാനം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

തുടർച്ചയായി 28 ദിവസത്തിൽ കൂടുതൽ അസുഖം ബാധിച്ചതിനെ തുടർന്ന് സിക്ക് ലീവ് എടുത്തിട്ടുണ്ടെങ്കിൽ ജീവനക്കാർ അവരുടെ തൊഴിലുടമയ്ക്ക് ഡോക്ടറുടെ പക്കൽനിന്നും സിക്ക് നോട്ട് നൽകണം. വാരാന്ത്യങ്ങളിലും ബാങ്ക് അവധിദിനങ്ങൾ പോലുള്ള പ്രവൃത്തിയില്ലാത്ത ദിവസങ്ങളും ഇതിലുൾപ്പെടുന്നു. 2021 ഡിസംബർ 10ന് മുമ്പ് 7 ദിവസത്തിൽ കൂടുതൽ ജോലിയിൽ നിന്ന് വിട്ടു നിന്നിട്ടുള്ളവർ തങ്ങളുടെ സിക്ക് ലീവിനുള്ള തെളിവ് നൽകണം. കൊറോണ വൈറസ് മൂലം ജീവനക്കാർക്ക് സ്വയം ഒറ്റപ്പെടുകയോ ജോലി ചെയ്യാൻ കഴിയാതെ ഇരിക്കുകയോ ചെയ്യേണ്ട സാഹചര്യം വന്നാൽ അവർക്ക് എൻഎച്ച്എസിൻെറ 111ൽ നിന്ന് ഓൺലൈനായി ഒരു ഐസൊലേഷൻ നോട്ട് ലഭിക്കും. ഇവർക്ക് ജിപിയുടെ അടുക്കലേയ് ക്കോ ആശുപത്രിയിലേയ് ക്കോ പോകേണ്ടതില്ല. മറ്റേതെങ്കിലും തരത്തിലുള്ള അസുഖം മൂലമാണ് ലീവെടുക്കുന്നതെങ്കിൽ ഇവർക്ക് ജി പിയിൽ നിന്നോ ആശുപത്രി ഡോക്ടർമാരിൽ നിന്നോ നോട്ട് ലഭിക്കും. സിക്ക് നോട്ടുകൾ സൗജന്യമാണ്, എന്നാൽ സിക്ക് നോട്ടുകൾ നേരത്തെ ആവശ്യപ്പെട്ടാൽ ഡോക്ടർ ചാർജ് ഈടാക്കിയേക്കാം.