ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19ൻെറ പുതിയ വകഭേദമായ ഒമൈക്രോൺ പിടിപെടാതിരിക്കാൻ യുകെയിൽ ഓരോരുത്തരും സന്യാസ ജീവിതത്തിന് തുല്യമായ ഒറ്റപ്പെടലിന് വിധേയമാകേണ്ടി വരുമെന്ന് വിദഗ്ധർ. പുതിയ കൊറോണ വൈറസ് സ്ട്രെയിൻ വളരെ വേഗത്തിൽ പടരുന്നതിനാൽ ആളുകൾ അത് ബാധിച്ച മറ്റാരെയെങ്കിലും കണ്ടുമുട്ടാനുള്ള സാധ്യത ഏറെയാണെന്ന് ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൻെറ പ്രൊഫസറായ എലീനർ റൈലി പറഞ്ഞു. പുതിയ വകഭേദത്തിന് ഡെൽറ്റാ വേരിയന്റിനേക്കാൾ നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത് എങ്കിലും ഇതുമൂലം നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യത ഏറെയാണെന്ന് എഡിൻബർഗ് സർവ്വകലാശാല മുന്നറിയിപ്പ് നൽകി. ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും നിങ്ങൾ ഒറ്റപ്പെട്ട ജീവിതം നയിച്ചില്ലെങ്കിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ വകഭേദം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും പ്രൊഫ റൈലി പറഞ്ഞു. പുതിയ വേരിയന്റ് പിടിപെടില്ല എന്ന് കരുതി ആരും നടക്കരുത്. സാഹചര്യം മാറിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡിന് എതിരായ മൂന്നാം ഡോസ് വാക്സിനുകൾ സ്വീകരിക്കുന്നത് ഒമൈക്രോണിൻെറ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതിനാൽ യോഗ്യതയുള്ളവർ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഡെൽറ്റാ വേരിയന്റിനെ അപേക്ഷിച്ച് ഒമൈക്രോണിൻെറ രോഗലക്ഷണങ്ങൾക്കും അണുബാധയ്ക്കുമെതിരെ ആസ്ട്രസെനെക്ക, ഫൈസർ-ബയോഎൻടെക് വാക്സിനുകൾ വളരെ കുറഞ്ഞ സംരക്ഷണമാണ് നൽകുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയ പഠനത്തിൽ കണ്ടെത്തി. പഠനം നടത്തിയ 581 ആളുകളിൽ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ ഏകദേശം 70 മുതൽ 75 ശതമാനം വരെ കുറവുള്ളതായി ഉള്ളതായി കണ്ടെത്താൻ സാധിച്ചു. ലണ്ടനിലെ പുതിയ കോവിഡ് കേസുകളിൽ 30 ശതമാനവും ഒമൈക്രോൺ വേരിയന്റിൻെറതായ സാഹചര്യത്തിൽ ഗവൺമെൻറ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയേറെയാണ്.