ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കുട്ടികൾ കൂടുതലായി കുടുങ്ങുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം 17 വയസിന് താഴെയുള്ള 2,466 കുട്ടികളെയാണ് ഹെറോയിൻ, കൊക്കെയിൻ, ക്രാക്ക് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപ്പനക്കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് ശരാശരി ആഴ്ചയിൽ 50ഓളം കുട്ടികൾ പിടിയിലാകുന്നതിന് തുല്യമാണ്. 2023നെ അപേക്ഷിച്ച് അറസ്റ്റ് നിരക്കിൽ വലിയ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
11 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ വരെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . കഞ്ചാവ് വിൽപ്പന നടത്തിയെന്ന സംശയത്തിൽ സഫോൾക്കിൽ 11 വയസുകാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസെക്സിലും നോർഫോകിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ക്ലാസ് എ മയക്കുമരുന്ന് കേസുകൾ അടുത്തകാലത്തണ് രജിസ്റ്റർ ചെയ്തത് . കെറ്റമിൻ, നൈട്രസ് ഓക്സൈഡ് എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കുട്ടികളെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൗണ്ടി ലൈൻസ് സംഘങ്ങൾ കുട്ടികളെ വലയിലാക്കി മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തള്ളിവിടുന്നതായാണ് അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഏകദേശം 11,600 കുട്ടികൾ ഇത്തരം സംഘങ്ങളുടെ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കോർഡിനേഷൻ കേന്ദ്രം വ്യക്തമാക്കി. കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയാണെന്ന് ബാലക്ഷേമ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.











Leave a Reply