ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടുമുള്ള പകുതിയോളം ഡോക്ടർമാർ രോഗികളിൽ നിന്ന് ലൈംഗികമായുള്ള അതിക്രമങ്ങൾ നേരിടുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നു. ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. 45 ശതമാനം ഡോക്ടർമാരും രോഗികളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉൾപ്പെടുത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.


പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാർക്കാണ് കൂടുതൽ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നത്. 52.2 ശതമാനം ഡോക്ടർമാരാണ് ലൈംഗിക പീഡനം അനുഭവിക്കേണ്ടതായി വന്നത് . എന്നാൽ പ്രശ്നങ്ങൾ നേരിട്ട പുരുഷ ഡോക്ടർമാരുടെ എണ്ണം 34.4 ശതമാനമാണ്. അനാവശ്യമായി നോക്കുന്നതും രോഗികൾ ലൈംഗിക സ്വഭാവമുള്ള തമാശകൾ പറയുന്നതും അവരോട് ഡേറ്റ് ചോദിക്കുന്നതും അനുചിതമായി അവരെ സ്പർശിക്കുന്നതും റൊമാൻ്റിക് സന്ദേശങ്ങളോ കത്തുകളോ അയയ്ക്കുന്നതും ഉൾപ്പെടെ നിരവധി തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഡോക്ടർമാർ വിധേയരാകുന്നു.


ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബിർക്ക്‌ബെക്ക് കോളേജിലെ ഡോ. കരോളിൻ കമൗ-മിച്ചൽ ആണ് ലോകത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ഗവേഷണ പ്രബന്ധങ്ങളെ വിശകലനം ചെയ്ത് സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. രോഗികളിൽ നിന്നുള്ള ലൈംഗികാതിക്രമത്തിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കാൻ ആശുപത്രികളെയും ക്ലിനിക്കുകളെയും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കളെയും പ്രേരിപ്പിക്കണമെന്ന് കമൗ-മിച്ചൽ പറഞ്ഞു. സുരക്ഷിതമില്ലായ്മയാണ് പല ഡോക്ടർമാരെയും എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റും ആർസിപിയുടെ വെയിൽസിലെ വൈസ് പ്രസിഡൻ്റുമായ ഡോ. ഹിലാരി വില്യംസ് പറഞ്ഞു. ഹോസ്പിറ്റൽ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഈ കണ്ടെത്തലുകളുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു .