വിദ്യാർഥികളിൽ നിന്നുള്ള അക്രമങ്ങൾക്കും കഠാര ഭീഷണികൾക്കും എതിരെയാണ് ഒരു വിഭാഗം അധ്യാപകർ സമരം നടത്തിയത്. മോശമായി പെരുമാറുന്ന കുട്ടികൾക്കെതിരെ അധികൃതരിൽനിന്ന് സഹകരണം ഉണ്ടാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം അധ്യാപകർ പ്രതിഷേധിച്ചത്. കുട്ടികളെ എങ്ങനെ പഠിപ്പിക്കണം അവരോട് എങ്ങനെ പെരുമാറണം എന്നുള്ള പരിശീലനങ്ങൾക്ക് പുറമേ കത്തി പ്രയോഗങ്ങളെയും അതിക്രമങ്ങളെയും എങ്ങനെ നേരിടണം എന്നുള്ള അധ്യാപനം കൂടി തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ടീച്ചിങ് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തെ സമരം പാഠ്യപദ്ധതിയും കുട്ടികളെയും ബാധിക്കില്ലെന്നും അധ്യാപനം തുടരുമെന്നും അവർ അറിയിച്ചു എന്നാൽ തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ സുരക്ഷിതരല്ല എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഏകദേശം മുപ്പതോളം അധ്യാപകരാണ് സമരത്തിൽ പങ്കെടുത്തത്.

നാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾ മാസ്റ്റേഴ്സ് ആൻഡ് യൂണിയൻ ഓഫ് വുമൺ ടീച്ചേഴ്സ്(NASUWT) പ്രതിനിധിയായ പോൾ നെസ്റ്റ് പറയുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ മൂന്നു ദുരനുഭവങ്ങൾ ഉണ്ടായി എന്നാണ്. അതിലൊന്ന് ഒരു കുട്ടി 12 ഇഞ്ച് നീളമുള്ള കഠാര കൊണ്ടുവന്നതായിരുന്നു. ഒരു ടീച്ചറിനെ കഠാരി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ കുറച്ചു ദിവസത്തേക്ക് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു, മറ്റൊരു ടീച്ചറെ കഴിഞ്ഞ വർഷം ഒരു കുട്ടി മർദ്ദിച്ചു ചുണ്ട് പൊട്ടിയിരുന്നു എന്നും യൂണിയൻ അറിയിച്ചു.

ഇപ്പോൾ സ്കൂൾ ഗ്രൗണ്ടുകളിൽ കളികളേക്കാൾ അധികം അടിപിടികൾ ആണ് നടക്കുന്നത് എന്നും പ്രശ്നമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന പാനിക് ബട്ടൺ അമർത്തിയാൽ പോലും അധികാരികൾ രക്ഷയ്ക്കെത്തില്ല എന്നുമാണ് അധ്യാപകർ പരാതിപ്പെടുന്നത്.

എന്നാൽ രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നും വ്യത്യസ്തമായ പരാതികളാണ് ഉയർന്നുവരുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള തന്റെ 13 വയസ്സുകാരി മകളെ ശാരീരികമായും മാനസികമായും സ്കൂളധികൃതർ ഉപദ്രവിച്ചെന്ന് എമ്മ വാൾ പരാതിപ്പെട്ടു. സ്കൂളുകൾ മക്കൾക്ക് സുരക്ഷിത സ്ഥലങ്ങൾ അല്ല എന്ന മട്ടിൽ സമാനമായ അനുഭവങ്ങൾ മാതാപിതാക്കൾ പങ്കുവച്ചു.