ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞവർഷം യുകെയിൽ മരണമടഞ്ഞ മലയാളികളിൽ ഭൂരിപക്ഷത്തിന്റെയും ജീവനെടുത്തത് ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആയിരുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടയിൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് അടിയന്തിര ക്യാൻസർ പരിശോധനയ്ക്കായി എത്തിയത് . രോഗം നേരത്തെ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ ചികിത്സയും അതിജീവനവും എളുപ്പമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2022 നവംബറിനും 2023 ഒക്ടോബറിനും ഇടയിൽ ഉള്ള കണക്കുകൾ ആണ് പുറത്തുവന്നത്. ക്യാൻസർ രോഗ ചികിത്സാർഥം എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ 26 ശതമാനമാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ്. കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം വർദ്ധനവ് ആണ് രോഗികളും എണ്ണത്തിൽ ഉണ്ടായിട്ടുണ്ട് .


എൻഎച്ച്സിലെ കാത്തിരിപ്പ് സമയം കൂടുന്നത് അടിയന്തിര ചികിത്സ ലഭിക്കേണ്ട രോഗികളെ വളരെ പ്രതികൂലമായി ബാധിക്കുന്നതിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. ക്യാൻസർ രോഗനിർണയത്തിനായി ആളുകളെ പ്രേരിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളും എൻഎച്ച്എസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഷോപ്പിംഗ് സെൻററുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ പാർക്കിംഗ് എന്നീ സ്ഥലങ്ങളിൽ പരിശോധനകൾക്കായുള്ള മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റുകൾ എൻഎച്ച് എസ് അയക്കുന്നുണ്ട്. ഇതിനുപുറമെ പബ്ബുകൾ, ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ക്യാൻസർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതും ബോധവൽക്കരണത്തിന്റെ ഭാഗമാണ്.

ഇംഗ്ലണ്ടിൽ ഒരു വ്യക്തി എവിടെയാണ് താമസിക്കുന്നത് എന്നതിനെ അനുസരിച്ച് ക്യാൻസർ ബാധിക്കുന്നത് ഗുരുതരമാകാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നു എന്ന ഒരു പഠന റിപ്പോർട് അടുത്തിടെ പുറത്തു വന്നിരുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ സമ്പന്നർ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ക്യാൻസർ ബാധിക്കുന്നതും ഗുരുതരമാകാനുമുള്ള സാധ്യത 70% കൂടുതലാണെന്നാണ് കണ്ടെത്തിയത് . ലാൻഡ്സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം ലിവർപൂൾ, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലും ലണ്ടന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുമാണ് ക്യാൻസർ മരണ സാധ്യത മറ്റ് സ്ഥലത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ളത്