ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വാൾസാളിൽ വ്യാഴാഴ്ച നായയുടെ ആക്രമണത്തിനിരയായ ഇയാൻ പ്രൈസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി. രണ്ട് നായ്ക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെയാണ് ഈ ബ്രീഡിൽ വരുന്ന നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യമുയർന്നത്. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ ആണ് നായ്ക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കൻ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇവയെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് ഋഷി സുനക് രംഗത്തെത്തി.

നിലവിൽ ഇത്തരം നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതുൾപ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും സുനക് പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ സ്വന്തമാക്കിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും