ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.

കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെ​ട്ടെന്ന്​ തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.

രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു

ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.

മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.