ബുധനാഴ്ച കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന ദുരന്തവാര്‍ത്ത കേട്ടാണ്. തിരുവനന്തപുരം പേട്ടയില്‍ 19 കാരനായ യുവാവിനെ അയല്‍വാസിയായ ലാലു കുത്തിക്കൊലപ്പെടുത്തിയത് ദാരുണ സംഭവമായിരുന്നു.

അതേസമയം ലാലിന്റെ കുടുംബവുമായും മകളുമായും ഏറെ നാളെത്തെ ബന്ധമുണ്ടെന്ന് അനീഷിന്റെ കുടുംബം വ്യക്തമാക്കുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് വ്യക്തമാക്കി.

ലാലിന്റെ വീട്ടിലെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനീഷ് ആ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിലെ മുന്‍ വൈരാഗ്യമാണ് മകന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതക വിവരം അറിയുന്നമത്. പിന്നീട് അനീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നതായി കണ്ടു. ഈ ഫോണ്‍കോള്‍ വന്നതിനാലാകും മകന്‍ അവിടേക്ക് പോയതെന്നും അമ്മ ഡോളി പറഞ്ഞു.

മാത്രമല്ല, സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലു പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളില്‍ പോയിരുന്നു. ‘ചൊവ്വാഴ്ച ഉച്ചയ്ക്ക് ഞാന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മകനെ കണ്ടില്ല. അപ്പോള്‍ മകന്റെ ഫോണിലേക്കല്ല, സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണിലേക്കാണ് വിളിച്ചുചോദിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നും അവള്‍ മറുപടി നല്‍കി. മകനും കൂടെയുണ്ടെന്ന് പറഞ്ഞു. മകനെ പെട്ടെന്ന് പറഞ്ഞയക്കണേ എന്ന് ഞാന്‍ അവളോടും പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷം പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും മകനൊപ്പം ഓട്ടോയില്‍ വന്നു. വൈകിട്ട് ഞാന്‍ ഓഫീസിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി, രാത്രി ഒമ്പത് മണിയോടെയാണ് തിരിച്ചെത്തിയത്. പേട്ടയില്‍ നിന്ന് അനീഷാണ് എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. രാത്രി മകന് കുടിക്കാന്‍ പാലും നല്‍കി.

നാളെ പള്ളിയില്‍ പോകേണ്ടതല്ലേ, അമ്മ ഉറങ്ങൂ എന്ന് പറഞ്ഞാണ് അവന്‍ മുറിയിലേക്ക് പോയത്. പിന്നീട് വീട്ടില്‍ നിന്ന് പോയതെന്നും അറിഞ്ഞിട്ടില്ല. പുലര്‍ച്ചെ പോലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്.

ലാലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസില്‍ ലാലിന്റെ മൊഴി.

അതിനിടെ, കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലിന്റെ മൊഴി പോലീസും തള്ളിയിട്ടുണ്ട്. അനീഷാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം അനീഷ് ലുലുമാളില്‍ പോയതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലാലു തന്നെ പുലര്‍ച്ചെ സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്.

ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.