രാജ്യത്ത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി.

ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നിനാണ് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗ ശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്‌സീന്‍ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ ഉത്തരവ്.

കോവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരുന്ന് നല്‍കിയ വലിയൊരു ശതമാനം കോവിഡ് രോഗികളും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്.

ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തില്‍ ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതിയും കാണിച്ചിരുന്നു. 110 രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നതെങ്കില്‍ ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.