ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് മെഡിക്കൽ വിദഗ്ദർ ആവശ്യപ്പെട്ടു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേയുള്ള നിർദ്ദേശം. ഇപ്പോഴത്തെ നിരക്കിൽ ഇൻഫെക്ഷനുകൾ വർദ്ധിച്ചാൽ 2050 കളിൽ വർഷവും ഒരു മില്യണിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 700,000ൽ അധികം ആളുകൾ നിലവിൽ മരുന്നിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ മൂലം മരണമടയുന്നുണ്ട്.

ചെറിയ ജലദോഷത്തിനും പനിയ്ക്കും ആൻറിബയോട്ടിക്കുകളിലൂടെ നിയന്ത്രണം വരുത്താൻ ശ്രമിക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്നാണ് മുതിർന്ന ഡോക്ടർ അഭിപ്രായപ്പെടുന്നത്. ജി.പി മരുന്നുകൾ എഴുതി നൽകാതിരുന്നാൽ അവർ നിരുത്തരവാദിത്വപരമായി ആണ് ചികിത്സിക്കുന്നത് എന്ന മനോഭാവം മാറേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ഡെയിം സാലി ഡേവിസ് പറഞ്ഞു. അമിതമായി ആൻറി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതു വഴി മരുന്നുകളെ ചെറുക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മോഡേൺ മെഡിസിന്റെ അന്ത്യം കുറിക്കുമെന്ന് നിലവിലെ പഠനങ്ങളുടെ രീതി തെളിയിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രഫസർ സാലി പറയുന്നു. സൂപ്പർ ഡ്രഗ്സിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും റിസർച്ചിനുമായി 2.75 മില്യൻ പൗണ്ട് ചെലവിലുള്ള പ്രോജക്ട് യുകെയിൽ ഉടൻ ആരംഭിക്കും.

ഇൻഫെക്ഷനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ അഭാവം സിസേറിയൻ, ഹിപ്പ് റീപ്ലേസ്മെൻറ്, ക്യാൻസർ ട്രീറ്റ്മെന്റ് എന്നിവയെ  ദോഷകരമായി ബാധിക്കും. യുകെയിൽ നല്കപ്പെടുന്ന 25 ശതമാനം ആന്റിബയോട്ടിക്കും അനാവശ്യമായി നല്കപ്പെടുന്നതാണ് എന്നാണ് പഠനം തെളിയിക്കുന്നത്.