റെയിൽവേ പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുവന്ന സഞ്ചി വീശി അരക്കിലോമീറ്ററോളം ഓടി ട്രെയിൻ തടഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച അനുജിത്ത് ഇന്ന് മടങ്ങുന്നതും എട്ടോളം പേർക്ക് പുതുജീവൻ നൽകിയാണ്. 2010 സെപ്റ്റംബർ ഒന്നിന് ഇറങ്ങിയ പത്രവാർത്തകളിലാണ് വിദ്യാർത്ഥിയായിരുന്ന അനുജിത്തും കൂട്ടുകാരും താരങ്ങളായിരുന്നത്. ചുവന്ന പുസ്തക സഞ്ചി വീശിയാണ് അന്ന് പാളത്തിലെ വിള്ളലെത്തുന്നതിന് മുമ്പായി അനുജിത്തിന്റെയ നേതൃത്വത്തിലെ വിദ്യാർത്ഥികൾ ട്രെയിൻ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു കൊട്ടാരക്കര ഏഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനായ അനുജിത്ത്. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടിയാണ് വൻദുരന്തം ഒഴിവാക്കിയത്. നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് (27) വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച് വിടപറയുമ്പോൾ മരണാനന്തരവും എട്ടു പേർക്ക രക്ഷകനായിരിക്കുകയാണ്.

ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾ വിഫലമാക്കി 17ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ, അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വരികയായിരുന്നു. പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നല്‍കുമ്പോഴും പ്രിന്‍സിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോഴാണ്. പത്തു വര്‍ഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിന്‍ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിന്‍സി ആ സമ്മതപത്രത്തില്‍ ഒപ്പുവച്ചത്.

അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേര്‍ക്കു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാര്‍ക്കുമുണ്ട്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എട്ടു പേര്‍ക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.

അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങള്‍ കിംസ് ആശുപത്രിയിലെ ട്രാന്‍സ് പ്ലാന്റ് പൊക്യുവര്‍മെന്റ്് മാനേജര്‍ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍ എസ് ശരണ്യയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.

ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിക്കാന്‍ ഹെലികോപ്ടര്‍ അനുവദിച്ചതും ഏറെ സഹായകമായി. സര്‍ക്കാര്‍ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാട്ടിലെ ലൈബ്രറിയില്‍ പൊതുദര്‍ശത്തിന് വച്ചശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് കൊണ്ട് പോയത്. ബുധനാഴ്ച വൈകുന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരച്ചടങ്ങ് നടന്നത്. സംസ്‌കാരം നടക്കുമ്പോള്‍ അനുജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ തുടിച്ചു തുടങ്ങിയെന്ന ശുഭവാര്‍ത്ത നാടിനെ തേടിയെത്തി.

സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാ പോറ്റി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കുകൊണ്ടു.