കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി പറഞ്ഞു. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് സുനിയുമായി സംസാരിച്ചത്. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് ഒപ്പമുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴിയില്‍ വ്യക്തമാക്കി. പരിചയമില്ലാത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി മൊഴിയില്‍ പറഞ്ഞു.

ദിലീപ് ആവശ്യപ്പെട്ടതുപോലെയാണ് സംസാരിച്ചത്. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനി തന്നോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം അറിയാമെന്നും അപ്പുണ്ണി സമ്മതിച്ചു. ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോയിരുന്നു. വിഷ്ണു ഏലൂരില്‍ വെച്ച് കത്ത് തന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു.

ഇന്നലെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടന്ന ചോദ്യ്ം ചെയ്യലിനു ശേഷം അപ്പുണ്ണിയെ വിട്ടയച്ചിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.