വികസനമുയര്‍ത്തി നടത്തിയ പ്രചാരണമാണ് മൂന്നാം വട്ടവും അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ 90 ശതമാനം നടപ്പിലാക്കാന്‍ കഴിഞ്ഞതും ജനങ്ങളില്‍ പ്രതീഷ നല്‍കി. അതേസമയം, വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ബിജെപിയുടെ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനും സഹായകരമായി.

ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രി സുരക്ഷ എന്നീ മേഖലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഓരോ വോട്ടര്‍മാരെയും ആം ആദ്മി പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തി ബോധ്യപ്പെടുത്തി. അതും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ച്ചകള്‍ മുമ്പ്. ഇത് പ്രചാരണത്തില്‍ പാര്‍ട്ടിയ്ക്ക് മേല്‍ക്കെ നേടി കൊടുത്തു.

കേജ്‌രിവാള്‍ തീവ്രവാദിയാണെന്ന പരാമര്‍ശം ബിജെപി നേതാക്കള്‍ ഒന്നയിച്ചപ്പോഴും പ്രചാരണ വിഷയം മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി തയാറായില്ല. ജെഎന്‍യു, ഷഹീന്‍ ബാഗ് വിഷയങ്ങളില്‍ അരവിന്ദ് കേജ്‌രിവാള്‍ പരസ്യ നിലപാട് പ്രഖ്യപിക്കാത്തത് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. ഹനുമാന്‍ ഭക്തനാണെന്ന് തെളിയിക്കാന്‍ അമ്പലത്തില്‍ പോയതും ശ്രദ്ധേമായി.

ബിജെപിയുടെ വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രചാരണവും ആം ആദ്മി പാര്‍ട്ടിയ്ക്ക് നേട്ടം ഉണ്ടാക്കി. ന്യൂനപക്ഷ മേഖലകളില്‍ മിന്നുന്ന വിജയം ആം ആദ്മിക്ക് ലഭിച്ചതും ഈ കാരണം കൊണ്ടാണ്.

ഡൽഹിയിൽ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്‌രിവാൾ.

‘മൂന്നാം വട്ടവും ആം ആദ്മി പാർട്ടിയിൽ വിശ്വസിച്ച ജനങ്ങൾക്ക് നന്ദി. ഇത് എന്നെ മകനായി കണ്ട് വോട്ട് നൽകിയ ജനങ്ങളുടെ വിജയമാണ്’- അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടി നേടിയ വിജയം ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേജ്‌രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് ആം ആദ്മി പാർട്ടി 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.