ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്വവർഗാനുരാഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥനകൾ ഉപയോഗിക്കില്ലെന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഈ ആഴ്ച ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്വവർഗ ദമ്പതികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ നടപടി. അവരെ അനുഗ്രഹിക്കാൻ പുരോഹിതർ തയാറാകണമെന്നും, എന്നാൽ വിവാഹം കഴിക്കാൻ പാടില്ലെന്ന് സഭ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റത്തെ അംഗീകരിക്കുന്നുവെന്നും, എന്നാൽ മുഴുവൻ കൂട്ടായ്മയുടെയും ഉത്തരവാദിത്തം തനിക്ക് ഉണ്ടെന്നുമാണ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറയുന്നത്. LGBTQI+ ആളുകളെ ചേർത്തു നിർത്താൻ കഴിയാതെ പോയതിൽ സഭ ഔദ്യോഗികമായി ക്ഷമാപണം നടത്തി രംഗത്ത് വന്നിരുന്നു. അതേസമയം, കണ്ണീരോടെ സഭയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുമെന്നും, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള മനുഷ്യരെ ഇതിനായി കൂട്ടിച്ചേർക്കുമെന്നും യോർക്ക് ആർച്ച് ബിഷപ്പ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് വെൽബിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ഇത്.

സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാൻ പുരോഹിതരെ അനുവദിക്കുന്നതിനുള്ള പഠിപ്പിക്കലിൽ നിന്ന് സഭ പിന്നോട്ടില്ലെന്നും എന്നാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ സഭ ഒരുക്കമാണെന്നുമാണ് ബിഷപ്പുമാർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. വിഷയം അടുത്ത മാസം കൂടുന്ന ജനറൽ സിനഡിൽ ചർച്ചയാക്കുമെന്നും, ഔദ്യോഗിക തീരുമാനം പിന്നാലെ ഉണ്ടാകുമെന്നുമാണ് സഭാ പ്രതിനിധികൾ പറയുന്നത്. 2013 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്വവർഗ വിവാഹം നിയമപരമാണ്. എന്നാൽ നിയമം മാറിയപ്പോൾ സഭ അതിന്റെ പഠിപ്പിക്കലിൽ മാറ്റം വരുത്തിയില്ല എന്നതാണ് നിലവിലെ പ്രശ്നം.