വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.

തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്‌എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.