അർജന്റീനയുടെ കളിക്കാർ ക്വാറന്റീൻ പാലിച്ചില്ലെന്ന് ആരോപിച്ച് ബ്രസീൽ അധികൃതർ മത്സരം തടസപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയാണ് ലോകകപ്പ് യോഗ്യതാ മത്സരം തടസപ്പെടുത്തിയത്. ഇത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു.

ഞായറാഴ്ച രാത്രി നടന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അർജന്റീനയുടെ കളിക്കാരായ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മത്സരം ഉപേക്ഷിക്കാൻ ഫിഫ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ബ്രസീലിലെത്തിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച നാല് അർജന്റീന കളിക്കാരോട് ക്വാറന്റീനിൽ കഴിയാൻ ബ്രസീലിന്റെ ആരോഗ്യ ഏജൻസി ഉത്തരവിട്ടിരുന്നു. ഇവരോട് എത് രാജ്യത്ത് നിന്നാണോ വന്നത് അവിടെക്ക് തന്നെ മടങ്ങാൻ ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. എന്നാൽ ഇവർ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

ആസ്റ്റൺ വില്ല കളിക്കാരായ മാർട്ടിനെസ്, ബ്യൂണ്ടിയ ടോട്ടൻഹാം കളിക്കാരായ ലോ സെൽസോ റൊമേറോ എന്നിവരാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കാൻ ബ്രസീലിൽ എത്തിയത്.

അതേസമയം, അർജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയൻ ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീൽ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.