പ്രേതഭീതിയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറുശ്ശി ജില്ലയില്‍ പെരുമ്പാക്കത്താണ് 33കാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ക്വര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഭാര്യ വിഷ്ണുപ്രിയയും മക്കളും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പതിനഞ്ച് ദിവസത്തെ സിക്ക് ലീവെടുത്ത് വീട്ടിനകത്തെ പൂജാമുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പ്രേതത്തെ ഭയന്ന് ക്വാര്‍ട്ടേഴ്‌സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം