കൊല്ലം ∙ ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ സജീവമായി. ആദ്യ ദിവസം നിരാശയുണ്ടായിരുന്നെങ്കിലും പിന്നീട് തങ്കശ്ശേരിയിൽ നിന്നുള്ള ബോട്ടുകൾ ഉൾപ്പെടെ നിരവധി വള്ളങ്ങൾ മത്സ്യവുമായി തിരിച്ചെത്തി. പ്രധാനമായും കിളിമീനാണ് ലഭിച്ചത്. രാവിലെ കിലോഗ്രാമിന് 230 മുതൽ 240 രൂപവരെ വില ലഭിച്ചെങ്കിലും പിന്നീട് 180–200 രൂപയായി കുറഞ്ഞു. ഒരു ബോട്ടിന് ശരാശരി 40 മുതൽ 60 കുട്ട വരെ മത്സ്യം ലഭിച്ചതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചില ബോട്ടുകൾക്ക് കണവയും ചെമ്മീനും ലഭിച്ചതോടെ ഹാർബറുകളിൽ ലേലത്തിനും വാങ്ങലിനുമായി തിരക്കേറി.

കാറ്റ് ശമിച്ച് കടൽ ശാന്തമായതോടെ ചെറിയ ബോട്ടുകളും വള്ളങ്ങളും വലിയ തോതിൽ മത്സ്യബന്ധനത്തിനിറങ്ങി. ഇത്തവണ കണവ പതിവിലേതിനേക്കാൾ നേരത്തെ തീരക്കടലിൽ എത്തിയതായി മത്സ്യത്തൊഴിലാളികൾ വിലയിരുത്തുന്നു. കഴിഞ്ഞയാഴ്ച പരമ്പരാഗത വള്ളക്കാർക്ക് മാത്രം ഏകദേശം രണ്ട് ലക്ഷം രൂപയുടെ കണവ ലഭിച്ചിരുന്നു. കിളിമീനുടെയും ലഭ്യത വർധിച്ചതോടെ ചൂണ്ടയിട്ട് മത്സ്യബന്ധനം നടത്തുന്നവർക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്. ചാളയും ഈ സീസണിൽ മികച്ച തോതിൽ ലഭിച്ചിട്ടുണ്ടെന്നും ചെമ്മീൻ ലഭ്യതയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് കഴിഞ്ഞ ദിവസം 400 ഓളം ബോട്ടുകൾ മത്സ്യബന്ധനത്തിനായി പുറപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മൂന്ന് ബോട്ടുകൾ മാത്രമാണ് തിരികെയെത്തിയത്. ആദ്യം എത്തിയ ബോട്ടിന് കരിക്കാടി ചെമ്മീനാണ് ലഭിച്ചത്. ഇത് കിലോഗ്രാമിന് 136 രൂപ നിരക്കിൽ ലേലത്തിൽ വിറ്റു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആദ്യ ദിവസത്തെ ലഭ്യത പ്രതീക്ഷിച്ചത്രയില്ലെങ്കിലും കണവ ലക്ഷ്യമിട്ട് നിരവധി വലിയ ബോട്ടുകൾ ഉൾക്കടലിലേക്ക് പോയിട്ടുണ്ട്. ഇവ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാകും മടങ്ങിയെത്തുക. അതിനാൽ വരും ദിവസങ്ങളിൽ മത്സ്യലഭ്യത ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖല.