തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന ഷങ്കറിന്റെ ചിത്രമായ 2.0 ഇതിനോടകം വാര്‍ത്തകളില്‍ മുഖ്യ ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. 350 കോടിയോളം രൂപയുടെ പ്രൊജക്റ്റും ബുര്‍ജ് ഖലീഫയില്‍ നടന്ന ഓഡിയോ ലോഞ്ചും മറ്റുമായി സിനിമാ വാര്‍ത്തകളില്‍ പ്രധാനമായും അരങ്ങ് വാഴുന്നത് 2.0 ആണ്. 12 കോടി രൂപ ബജറ്റില്‍ ബുര്‍ജ് ഖലീഫയില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനുമുമ്പേ രണ്ട് പാട്ടുകള്‍ ചോര്‍ത്തിയതും ഇന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു.
എന്നാല്‍ രജനിയുടെ വില്ലനായി ഹോളിവുഡ് മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വയ്സ് നേഗര്‍ വരുമെന്ന വാര്‍ത്ത നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അര്‍നോള്‍ഡിനു പകരം അക്ഷയ് കുമാര്‍ വരുമെന്ന വാര്‍ത്ത സിനിമാ ലോകം കേള്‍ക്കുന്നത്. അര്‍നോള്‍ഡിന്റെ പിന്‍മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശങ്കറോ പിന്നണിക്കാരോ തയ്യാറായിരുന്നില്ല. ഹോളിവുഡിലെ മസില്‍മാനെ തങ്ങളുടെ ചിത്രങ്ങളില്‍ കാണാന്‍ ഒരുങ്ങിയ ആരാധകര്‍ക്ക് തിരിച്ചടിയായിരുന്നു അര്‍നോള്‍ഡിന്റെ അസാനിധ്യം. അതിന്റെ കാരണമാണ് സംവിധായകന്‍തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കരാര്‍ ഒപ്പിടാറായപ്പോള്‍ അര്‍നോള്‍ഡിന്റെ പ്രതിഫല തുക അറിഞ്ഞി ശങ്കര്‍ പോലും ഞെട്ടി. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ആവശ്യപ്പെട്ടത്. ഒടുവില്‍ മറ്റുമാര്‍ഗമില്ലാതെ അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്റെ കഥ കേട്ട അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.