നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി നല്‍കി. പ്രമുഖ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിനാണ് പോലീസ് മേധാവി അനുമതി നല്‍കിയത്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്താന്‍ വൈകിയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നത്. ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്യും.

അതെസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് വൈകിട്ട് പോലീസ് ഉന്നതതല യോഗം ചേരും. അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ആലുവ പോലീസ് ക്ലബിലാണ് യോഗം. ദിനേന്ദ്ര കശ്യപ് കൊച്ചിയിലുണ്ടാകണമെന്ന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും വിലയിരുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളെക്കുറിച്ച് പോലീസ് തീരുമാനിക്കും. കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പോലീസ് പീഡന ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കേസില്‍ സംശയിക്കപ്പെടുന്ന ദിലീപ്, കാവ്യ മാധവന്റെ അമ്മ തുടങ്ങി അഞ്ച് പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തെളിവുകളും കൂട്ടിയോജിപ്പിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഐജി ദിനേന്ദ്ര കശ്യപ് പോലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസ് നീക്കം സജീവമാക്കിയതോടെയാണ് ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്.