മുംബൈ ∙ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാവിയിൽ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (23) ജയിലിലെ കൗൺസലിങ്ങിനിടെ ഉറപ്പുനൽകി. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് കൗൺസലിങ് നൽകുന്നത്.

പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 7 പ്രതികൾക്കും കൗൺസലിങ് ലഭിച്ചു. പ്രത്യേക കോടതി മറ്റന്നാൾ ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി പറയും.

അതിനിടെ, വിമർശനത്തിൽ തളരില്ലെന്നും രാജ്യതാൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിച്ച പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസം മുംബൈയിൽ വിതരണം ചെയ്യാൻ ശേഖരിച്ചിരുന്ന ഒരു കോടി രൂപയുടെ ലഹരി മരുന്നുകൾ പിടിച്ചതായും വെളിപ്പെടുത്തി.

എൻസിബി തല മണലിൽ പൂഴ്ത്തിയ ഒട്ടകപ്പക്ഷിയെ പോലെയാണെന്ന് മുൻ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (എജിഐ) മുകുൾ റോഹത്ഗി വിമർശിച്ചു. ‘പാവം പിടിച്ച’ പണക്കാരനായ ആര്യൻ ഖാൻ പ്രശസ്തനായതിന്റെ വില നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.