ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി രാജ്ഞിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയിൽ പാതയോരങ്ങളിൽ അകമ്പടിയായി നിരവധി ആളുകൾ. സെപ്റ്റംബർ 19ന് നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായാണ് ശരീരം എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നത്. സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്നത് കേൾക്കാനും ജനങ്ങൾ തടിച്ചുകൂടി.സെന്റ് ഗൈൽസ് കത്തീഡ്രലിന് അടുത്തുള്ള റോയൽ മൈലിലും വെയിൽസിലെ കാർഡിഫ് കാസിലിലും കൗണ്ടി ഡൗണിലെ ഹിൽസ്ബറോ കാസിലിലുമായി ചടങ്ങുകൾ നടന്നു.

രാജ്ഞിയുടെ മകൾ പ്രിൻസസ് റോയൽ തൻറെ ഭർത്താവ് വൈസ് അഡ്മിറൽ സർ ടിം ലോറൻസിനൊപ്പം വൈകാതെ കൊട്ടാരത്തിൽ എത്തും. ശവമഞ്ചം ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം വൈകുന്നേരം നാലുമണിക്ക് എഡിൻബർഗിൽ എത്തിച്ചേരും എന്നാണ് കണക്കുകൂട്ടൽ. ശവമഞ്ചത്തിന് മുകളിലായി വെച്ചിരിക്കുന്ന റീത്തുകൾ രാജ്ഞിയുടെ പ്രിയപ്പെട്ട പൂക്കളെയാണ് സൂചിപ്പിക്കുക. ഇവയെല്ലാം തന്നെ എസ്റ്റേറ്റിൽ നിന്ന് എടുത്തവയാണ്. വൈറ്റ് ഹെതർ, ഡാലിയാസ്, സ്വീറ്റ് പീസ്, ഫ്ലോക്സ്, പൈൻ ഫിർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ശവമഞ്ചം സെന്റ് ഗൈൽസ് കത്തീഡ്രലിലേക്ക് രാജാവിന്റെയും മറ്റു കുടുംബങ്ങളുടെയും അകമ്പടിയോടെ കൊണ്ടുപോകും.