ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന പഠനച്ചെലവ് താങ്ങാനാവാത്തതിനാല്‍ വലിയോരു ശതമാനം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികത്തൊഴിലിനെ ആശ്രയിക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയിലെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ വീതം പഠനച്ചെലവിനായി താല്‍ക്കാലിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ലണ്ടന്‍ സൗത്ത് ബാങ്ക് സര്‍വകലാശാല നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പഠനത്തിന് പണം നല്‍കുന്നവര്‍ക്കായി സ്വന്തം ശരീരം നല്‍കാന്‍ പോലും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്ന വിധത്തിലാണ് ട്യൂഷന്‍ ഫീ വര്‍ദ്ധന പോലുള്ള നടപടികള്‍ സര്‍വകലാശാലകള്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ഉയരുന്നത്.

1477 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വേയില്‍ 70 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ അലട്ടുന്നുണ്ടെന്ന് വ്യക്തമാക്കി. പഠനത്തിനൊപ്പം ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നുണ്ടെന്ന് 53 ശതമാനം അറിയിച്ചു. പഠനച്ചെലവുകള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതിനെ 88 ശതമാനം പേര്‍ പിന്തുണച്ചു. ട്യൂഷന്‍ ഫീസുകളിലെ വര്‍ദ്ധന, വാടക വര്‍ദ്ധിക്കുന്നത്, ഗ്രാന്റുകള്‍ പിന്‍വലിക്കല്‍ എന്നിവ മൂലം വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടുന്നതിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുകയാണെന്ന് എന്‍യുഎസ് വൈസ് പ്രസിഡന്റ് ഷെല്ലി ആസ്‌ക്വിത്ത് പറഞ്ഞു.

ഒരാള്‍ വിദ്യാഭ്യാസച്ചെലവുകള്‍ മുഴുവന്‍ നല്‍കാന്‍ തയ്യാറായാല്‍ ഏതറ്റം വരെ അയാളുമായി ഇടപെടുമെന്ന് 920 പേരോട് ചോദിച്ചു. അവരില്‍ 75 ശതമാനവും എങ്ങനെയുള്ള ബന്ധത്തിനും തയ്യാറാണെന്നായിരുന്നു പ്രതികരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയൊരു ശതമാനം ഈ വിധത്തിലാണ് പ്രതികരിച്ചതെന്നാണ് ഗവേകരായ ഡോ.ജൂലിയ, ജെമ്മ ഡാഗ്ലിഷ് എന്നിവര്‍ പറഞ്ഞത്. സീക്കിംഗ് അറേഞ്ച്‌മെന്റ് എന്ന ഷുഗര്‍ ഡാഡി ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 2.5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ പട്ടികയില്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.