ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ലോക്ക് ഡൗൺ നിയമങ്ങൾ പ്രകാരം, അവധിക്കാല ആഘോഷ യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ഇത് എയർലൈൻസ് ഇൻഡസ്ട്രിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ജോലിസംബന്ധമായ യാത്രകൾ മാത്രമായിരിക്കും ഇനിമുതൽ അനുവദിക്കുക. പ്രധാനമന്ത്രിയുടെ ഈ തീരുമാനം അവധിക്കാല യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് തിരിച്ചടിയാകും. ഫെബ്രുവരി പകുതിവരെ തങ്ങളുടെ എല്ലാ ഹോളിഡേ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തുവെന്ന് ടി യു ഐ അറിയിച്ചു.ബ്രിട്ടീഷ് എയർവെയ് സും, ഈസി ജെറ്റും തങ്ങളുടെ ഫ്ലൈറ്റുകളെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.

ഒമ്പത് മാസമായി തകർച്ചയിൽ ആയിരുന്ന എയർലൈൻസ് ഇൻഡസ്ട്രിയെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇനി പണം തിരിച്ചു നൽകേണ്ടതായി വരും. പുതിയതായി പ്രഖ്യാപിച്ച ലോക് ഡൗൺ ഇൻഡസ്ട്രിയെ വീണ്ടും തകർക്കുമെന്ന നിഗമനത്തിലാണ് ജീവനക്കാർ. ഇനിമുതൽ യുകെയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ മാത്രമേ ലോക്ക് ഡൗണിൽ എന്തെങ്കിലും ഇളവുകൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളെന്ന് മൈക്കൽ ഗോവ് അറിയിച്ചു. സൗത്താഫ്രിക്കയിൽ ഉണ്ടായിരിക്കുന്ന വൈറസിന്റെ പുതിയ സ്ട്രെയിനിനെ സംബന്ധിച്ച് വളരെ ആശങ്ക ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ നിന്ന് യു കെയിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. അവധിക്കാല യാത്രകൾ ക്യാൻസൽ ചെയ്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.