മലയാളം യുകെ ന്യൂസ് ടീം

ജാമിഅ മില്ലിയ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാലയിൽ സമരത്തിനിടെ മലയാളി വിദ്യാർഥികളടക്കമുള്ളവരെ ആക്രമിച്ചതായി പരാതി. ക്യാമ്പസിനകത്ത് സമരം നടക്കുന്നതിനിടെ പുറത്ത് നിന്നെത്തിയവരാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

ഇസ്രായേൽ സർക്കാരുമായി ചേർന്ന് സർവകലാശാല ഒക്ടോബര്‍ 5ന് നടത്തിയ പരിപാടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്നീട് സര്‍വകലാശാല അധികൃതര്‍ സസ്പെന്റ് ചെയ്യുകയുണ്ടായി.

വിദ്യാർഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 9ാം ദിവസവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞത്.

ക്യാമ്പസില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ പുറത്തു നിന്നെത്തിയ ഒരു കൂട്ടം ഗുണ്ടകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം തടയാതെ സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ മാറി നിന്നതായും സമരക്കാർ പറ‍ഞ്ഞു.

വി.സിയുടെ കാര്യാലയത്തിന് പുറത്തുള്ള മുഴുവൻ ഗേറ്റുകളും നൂറുകണക്കിന് വിദ്യാർഥികൾ ചേർന്ന് അടച്ചിട്ടു. ക്യാംപസിനകത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാംപസില്‍ പൊലീസ് പ്രവേശിച്ചിട്ടുണ്ട്. രാത്രിയും ക്യാംപസില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്.കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ മർദിക്കപ്പെട്ട സാഹചര്യത്തിൽ നാളെ കേരളരാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കൾ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു യൂണിവേഴ്സിറ്റി സന്ദർശിക്കും.