ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല.

തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.