ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി മോർട്ട്ഗേജ് നിരക്ക് 6.01% ആയി ഉയർന്നു. അതേസമയം, ശരാശരി അഞ്ച് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് 5.67% ആയും ഉയർന്നു. വിവരം പുറത്ത് വിട്ടത് ഫിനാൻഷ്യൽ ഇൻഫർമേഷൻ സ്ഥാപനമായ മണിഫാക്ടസ്. രണ്ട് വർഷത്തെ നിരക്ക് വെള്ളിയാഴ്ച 5.98 ശതമാനത്തിൽ നിന്ന് ഉയർന്നിരുന്നു. ലിസ് ട്രസ് ഗവൺമെന്റിന്റെ മിനി ബഡ്ജറ്റിന് പിന്നാലെ തകർന്ന വിപണിയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 2008 നവംബർ മുതൽ നിരക്ക് 6 ശതമാനത്തിനുള്ളിലായിരുന്നു.

ഉയർന്ന പലിശ നിരക്കുകൾ പേയ്‌മെന്റുകൾ കൂടുതൽ ചെലവേറിയതാക്കിയിട്ടും മോർട്ട്ഗേജ് ഉടമകൾക്ക് അധിക പിന്തുണ നൽകാൻ പ്രധാനമന്ത്രി വിസമ്മതിച്ചതിനെ തുടർന്നാണ് കുത്തനെ ഉള്ള ഈ കയറ്റം. ഊർജ്ജ ബില്ലുകളെ സഹായിക്കുന്നതിന് സർക്കാർ പിന്തുണ നൽകിയതിന് സമാനമായ തലത്തിൽ മോർട്ട്ഗേജ് ബില്ലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, പൊതുജനങ്ങളുടെ ആശങ്ക തനിക്ക് മനസ്സിലാകുന്നുണ്ടെന്നും എന്നാൽ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും റിഷി സുനക് പറഞ്ഞു.