ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട്‌ വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.

എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.