എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വർഷം മുൻപാണ് ശ്രീജയും ​ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.

ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ്‌ കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.