ഒന്‍പതു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സുഹൃത്തിന്‍റെ വീട്ടിലേല്‍പ്പിച്ച്‌ അച്ഛന്‍ മുങ്ങിയതിനു പിന്നാലെ താമസസ്ഥലത്ത് അമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പോലീസ്. അച്ഛനൊപ്പം അയാളുടെ സുഹൃത്തും ഒളിവിലായതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്.

കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സഹീറലിയാണ് എടവണ്ണയിലെ സുഹൃത്ത് ഷൈഖ് അമീറിന്‍റെ കയ്യില്‍ കുഞ്ഞിനെയേല്‍പ്പിച്ച്‌ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് മുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോയത്. തിരികെ വരാതായതോടെ ഷൈഖ് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ഭാര്യ റാജിയയെ(21) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്‍ക്കത്തയില്‍ സഹീറലിയുടെ അയല്‍വാസിയായിരുന്നു ഷൈഖ് മുഹമ്മദ്. സഹീറലിക്കും സുഹൃത്തിനുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.