ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും 1.25 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. ഇതോടെ ബ്രിട്ടണിലെ മലയാളികൾ ഉൾപ്പെടുന്ന 850,000 ത്തോളം വരുന്ന ഹൗസ് ഓണർമാരുടെ വായ്പാ തിരിച്ചടവുകൾ വീണ്ടും വർദ്ധിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് ബേസ് റേറ്റുകൾ 0.25 ശതമാനം വർധിപ്പിച്ചതോടെയാണ് പലിശ നിരക്ക് 1.25 ശതമാനത്തിൽ എത്തിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്ക് ഇത്തരത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. നാണ്യപ്പെരുപ്പം ഒക്ടോബറിൽ 11 ശതമാനത്തിൽ എത്തുമെന്ന പ്രവചനത്തെ തുടർന്നാണ് ബാങ്കിന്റെ ഈ നീക്കം. ഉയർന്നുവരുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ നാണ്യപെരുപ്പം ഒൻപത് ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വിൻഡറിൽ ഉണ്ടാകുന്ന ഊർജ്ജ പദാർത്ഥങ്ങളുടെ വിലവർദ്ധനവ് നാണ്യപ്പെരുപ്പം വീണ്ടും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് ഹൗസ് ഓണേഴ്സാണ്. വായ്പാ തിരിച്ചടവുകൾ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. 25 വർഷത്തെ കാലാവധി ഉള്ള 250,000 പൗണ്ട് തുകയുടെ വായ്പയ്ക്ക് , പലിശനിരക്കുകൾ 0.25 ശതമാനം ഉയർത്തിയതോടെ, മാസം 30 പൗണ്ട് അധിക തുക ഈടാക്കും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിൽ വായ്പ എടുത്തിരിക്കുന്നവരെയാണ് ഈ നീക്കം ആദ്യം ബാധിക്കുക. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും, വായ്പകൾ കൃത്യസമയത്ത് അടയ്ക്കണമെന്നുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ നൽകി കഴിഞ്ഞു.