ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിൽ ഇന്നലെ ആരംഭിച്ച ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്ന് തുടർന്നേക്കും. നികുതിയിലെ ക്രമക്കേടുകൾ , ലാഭം വക മാറ്റൽ തുടങ്ങിയവ ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച 11 . 30 -ന് ആരംഭിച്ച റെയ്ഡിൽ 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റെയ്ഡ് അല്ല സർവേയാണ് നടക്കുന്നത് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം .

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ നടന്ന റെയ്ഡ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെ വിമർശിക്കുന്നവരെ ഉന്നമിടുന്നത് ഇന്ത്യയിൽ അസാധാരണമല്ലെന്നാണ് പരിശോധനകളോട് ബിബിസി പ്രതികരിച്ചത്. പരിശോധനകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ട് ബിബിസിയിൽ നടന്ന റെയ്ഡ് ആണ്. തരംതാണ പ്രതികാര നടപടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പൊതുവേയുള്ള വിമർശനം. ബിബിസിയിൽ നടത്തിയ റെയ്ഡ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. റെയ്ഡും അനന്തര നടപടികളും ഇന്ത്യൻ – ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയേക്കാമെന്ന് സംശയിക്കുന്നവരും കുറവല്ല .ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടൻ പ്രതികരിച്ചത്.