ന്യൂസ് ഡെസ്ക് മലയാളം യുകെ

പതിനെട്ട് മാസത്തിലേറെയായി ജോലി കണ്ടെത്താനാവാത്ത ആനുകൂല്യ ക്ലെയിമുകൾ ലഭിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ സർക്കാർ നടപടി. അടുത്ത വർഷ അവസാനത്തോടെ ആയിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഇത് നിരസിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഒരു കാലയളവിലേയ്ക്ക് വരെ തടയുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള ഒരു നടപടി ജനങ്ങളുടെ മാനസികാരോഗ്യം വഷളാക്കുമെന്ന് ചാരിറ്റി മൈൻഡ് പറഞ്ഞു.

ആളുകളെ ജോലിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതി പാർലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പദ്ധതി പ്രകാരം സ്റ്റാൻഡേർഡ് യൂണിവേഴ്സൽ ക്രെഡിറ്റ് അലവൻസിന് മാത്രം അർഹതയുള്ളവർ,ആറ് മാസത്തിന് ശേഷം അവർക്ക് വാഗ്ദാനം ചെയ്യുന്ന ജോലി സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അവരുടെ ക്ലെയിമുകൾ താത്കാലികമായി നിർത്തലാക്കും.

ഇത്തരക്കാർക്ക് ആനുകൂല്യം ലഭിക്കുന്നത് തുടരണമെങ്കിൽ വീണ്ടും അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. ഇത് കൂടാതെ സൗജന്യ പ്രിസ്ക്രിപ്ഷൻ, നിയമ സഹായം എന്നിവയ്ക്കുള്ള അവസരവും നഷ്ടമാകും. ട്രഷറിയുടെ കണക്കനുസരിച്ച്, പകർച്ചവ്യാധിക്ക് ശേഷം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജോലി ചെയ്യാത്തതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 300,000 പേരാണ്.