നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി സുനില്‍ കുമാറിന്റെ സിനിമ രംഗത്തെ ആദ്യ ക്വട്ടേഷന്‍ തന്റെ നേരെയല്ലായിരുന്നെന്നു  നടി ഭാമ. സുനില്‍ കുമാറിന്റെ ആദ്യ ക്വട്ടേഷന്‍ ഒരു നടിക്കെതിരെയയായിരുന്നുവെന്നും അത് ലോഹിതദാസിന്റെ സിനിമയിലൂടെയെത്തിയ ഒരു നടിയാണ് എന്നും കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

അതിന് പിന്നാലെയാണ് വിശദീകരണവുമായി ഭാമ എത്തിയിരിക്കുന്നത്. ആ നടി ഞാനല്ല എന്ന് ഭാമ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്വട്ടേഷന്‍ ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ഈയിടക്കാണ് തിരികെയെത്തിയതെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നായിരുന്നു വാര്‍ത്തകള്‍. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ രംഗത്തെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ ഇല്ലായിരുന്ന നടി ഈയിടക്കാണ് വീണ്ടും സിനിമയില്‍ സജീവമായത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഭാമയാണ് ക്വട്ടേഷന്റെ ഇര എന്ന തരത്തില്‍ പ്രചാരണമുണ്ടായത്.