പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകൾ ചേർന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേൽപിച്ചതായും ആരോപണമുണ്ട്. മർദ്ദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സംഭവം വിവാദമായതോടെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.

പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന സാക്കിർ ഹുസൈന് തമിഴ്‌നാട്ടിലെ പ്രമുഖരായ നർത്തകരിൽ ഒരാളാണ്. തമിഴ്‌നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്‌കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവർത്തനം നടത്തിയിരുന്നു.

എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.