ബി.എസ്.പി നേതാവിനെ അധിക്ഷേപിച്ച് വരുൺഗാന്ധിയുടെ പ്രസംഗം. ബി.ജെ.പി നേതാവും പിലിഭിത്തിലെ സ്ഥാനാർഥിയുമാണ് വരുൺഗാന്ധി. സുൽത്താൻപൂരിലെ പ്രചാരണത്തിനിടെയാണ് അവിടുത്തെ ബിഎസ്പി സ്ഥാനാർത്ഥിയായ ചന്ദ്ര ഭദ്ര സിംഗിനെയും സഹോദരനെയും അധിക്ഷേപിച്ചത്. ഇതിന്റെ വിഡിയോ വൈറലാണ്.

ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുൺ ഗാന്ധിയുടെ ആക്ഷേപം.

ജനങ്ങൾ പേടിക്കേണ്ടത് ഏതെങ്കിലും ടോനുവിനെയോ മോനുവിനെയോ അല്ല, അവരവർ ചെയ്ത തെറ്റുകളെയും പാപങ്ങളെയുമാണ്. ഭയക്കുന്നുണ്ടെങ്കിൽ ദൈവത്തം മാത്രം ഭയന്നാൽ മതി, അല്ലാതെ വേറെ ആരെയും അല്ല. ഞാൻ സഞ്ജയ് ഗാന്ധിയുടെ മകനാണ്. ഇവരെ പോലുള്ളവർക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോ​ഗ്യതയെ ഉള്ളൂ’- വരുൺ ഗാന്ധി പറഞ്ഞു.

അമ്മയും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് വേണ്ടി സുൽത്താൻപൂരിൽ പ്രചാരണത്തിനെത്തിയതായിരുന്നു വരുൺ. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും വരുൺ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത്തവണ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.